ട്രംപ് ഭരണകൂടം ജൂലൈയിലാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്. ആദ്യ ട്രംപ് ഭരണകാലത്ത് 2019ൽ നടപ്പാക്കിയ 'പബ്ലിക് ചാർജ്' നയത്തിന്റെ വിപുലമായ സമീപനമാണ് ഇതോടെ വീണ്ടും കൊണ്ടുവരുന്നത്. എന്നാൽ ജോ ബൈഡൻ ഭരണകൂടം അധികാരത്തിലെത്തിയതോടെ ഈ നയം പിൻവലിക്കുകയും 2022ൽ സർക്കാർ സഹായങ്ങളെ പരിഗണിക്കുന്നതിൽ കൂടുതൽ പരിമിതമായ വ്യാഖ്യാനം സ്വീകരിക്കുകയും ചെയ്തിരുന്നു.
അമേരിക്കൻ കുടിയേറ്റ നിയമത്തിൽ സർക്കാർ സഹായത്തെ പ്രധാനമായും ആശ്രയിക്കാൻ സാധ്യതയുള്ളവരെ ചില സാഹചര്യങ്ങളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽനിന്നോ സ്ഥിരതാമസത്തിന് അനുമതി നൽകുന്നതിൽനിന്നോ തടയാൻ വ്യവസ്ഥയുണ്ട്. എന്നാൽ ബൈഡൻ കാലത്തെ ചട്ടപ്രകാരം സപ്ലിമെന്റൽ സെക്യൂരിറ്റി ഇൻകം പോലുള്ള ചില പണസഹായങ്ങൾ മാത്രമാണ് പ്രധാനമായും പരിഗണിച്ചിരുന്നത്.
ഭക്ഷ്യ കൂപ്പൺ ഉൾപ്പെടെയുള്ള ഭക്ഷ്യസഹായവും കുറഞ്ഞ വരുമാനക്കാരുടെ ആരോഗ്യപരിരക്ഷാ പദ്ധതിയായ മെഡികെയ്ഡും പോലുള്ള പണരഹിത ആനുകൂല്യങ്ങൾ പരിഗണിച്ചിരുന്നില്ല. പുതിയ ചട്ടം ഇത്തരം ആനുകൂല്യങ്ങൾ വീണ്ടും പരിഗണിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.
'കുടുംബങ്ങളെ ഭയത്തിലാക്കുന്നു'
പുതിയ നയത്തിൽ ഏത് സർക്കാർ ആനുകൂല്യങ്ങൾ ഗ്രീൻ കാർഡ് അപേക്ഷയെ ബാധിക്കുമെന്ന് വ്യക്തമായ പരിധികളില്ലെന്നാണ് സംസ്ഥാനങ്ങളുടെ പ്രധാന ആരോപണം. ഇതോടെ നിയമപരമായി അർഹതയുള്ള ഭക്ഷ്യസഹായവും ആരോഗ്യപരിരക്ഷയും ഉപേക്ഷിക്കാൻ കുടിയേറ്റ കുടുംബങ്ങൾ നിർബന്ധിതരാകുമെന്ന ആശങ്കയും ഹർജിക്കാർ ഉയർത്തുന്നു.
പുതിയ നയം കുടിയേറ്റ കുടുംബങ്ങളുടെ ഭയത്തെ മുതലെടുക്കുന്നതാണെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ആരോപിച്ചു. ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയ നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്ക കുടുംബങ്ങളിൽ സൃഷ്ടിക്കുകയാണ് നയത്തിന്റെ പ്രത്യാഘാതമെന്നും അവർ പറഞ്ഞു.